Read More

 

കെ.എം.സി.സി നെറ്റ്സോണ്‍ മാപ്പിളപ്പാട്ട് ഓണ്‍ലൈന്‍ റിയാലിറ്റിഷോ തുടരുന്നു.

ഓണ്‌ലൈന് ചരിത്രത്തിലാദ്യമായി 50,000രൂപ ഒന്നാം സമ്മാനവും 25,000 രൂപ രണ്ടാം സമ്മാനവും 10,000 രൂപ മൂന്നാം സമ്മാനവും സമ്മാനത്തുക നല്‍കിക്കൊണ്ട് കെ.എം.സി.സി നെറ്റ്സോണ് മാപ്പിളപ്പാട്ട് റിയാലിറ്റിഷോ നടത്തുന്നു.

ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ നിന്ന് പിറകോട്ടില്ല: മുസ്‌ലിം ലീഗ്

കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍നിന്ന് മുസ്‌ലിംലീഗ് പിറകോട്ട് പോകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കും പോഷക സംഘടനാ ഭാരവാഹികള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും വേണ്ടി നടന്ന ഏകദിന എക്‌സിക്യൂട്ടീവ് ക്യാമ്പിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു നേതാക്കള്‍. ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ നേടിയെടുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. അത് പാര്‍ട്ടിയുടെ നയപരമായ സമീപനത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവെക്കേണ്ട ആവശ്യമില്ല. ന്യൂനപക്ഷങ്ങളുടെ ക്ഷേമമാണ് പ്രധാനം. ഒപ്പം ഇതര ജനവിഭാഗങ്ങളുടെ ക്ഷേമവും പാര്‍ട്ടി പരിഗണിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ന്യൂനപക്ഷം നേട്ടം കൊയ്യുന്നു എന്ന പ്രചാരണം അഴിച്ചുവിടുകയാണ് സി.പി.എം. ഇതിനു പിന്നിലുള്ള ദുഷ്ടലാക്ക് തിരിച്ചറിയപ്പെടണം. ഇത്തരം നീക്കങ്ങള്‍ കേരളത്തിന് ദോഷം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

റേഷന്‍ വില വര്‍ദ്ധിപ്പിക്കില്ല

കോട്ടയം: റേഷന്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. റേഷന്‍ കടകള്‍ വഴി നടപ്പാക്കാന്‍ പോവുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം (ഒ .എം. എസ്. എസ് ) പദ്ധതിയിലൂടെ നല്‍കുന്ന അരിക്ക് കിലോക്ക് 16. 50 രൂപയും ഗോതമ്പിന് 13 രൂപയും ഈടാക്കും. ഇത് കേട്ട് തെറ്റിദ്ധരിച്ചാകാം വിലവര്‍ദ്ധനവുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ എ .പി. എല്‍ ജനറല്‍ വിഭാഗങ്ങള്‍ക്ക് അധികമായാണ് 10 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ഒ. എം. എസ.് എസ്. പദ്ധതിയിലൂടെ വിതരണം ചെയ്യുക. നിലവില്‍ റേഷന്‍ കടകളിലൂടെ ലഭിച്ചിരുന്ന സ്‌പെഷ്യല്‍ അഡ്‌ഹോക്ക് അലോട്ട്‌മെന്റ് സ്‌കീം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതേ തുടര്‍ന്നാണ് കേന്ദ്രം പുതിയ പദ്ധതി നടപ്പാക്കുന്നത്. ഒ. എം. എസ്. എസ് പദ്ധതിയിലൂടെ ലഭിക്കുന്ന അരിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പുതിയ സ്‌കീം നടപ്പില്‍ വരുന്നതോടെ പൊതു വിപണിയിലെ അരിവില ഇനിയും കുറയുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണ്. നടപടിക്രമങ്ങള്‍ പാലിച്ച് സുതാര്യമായാണ് ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്. ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ കഴിയാത്തതാണ് തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്ക് കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകള്‍ അടക്കം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഉണ്ടായ നിത്യോപയോഗ സാധനങ്ങളുടെ കുറവ് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ട്. സബ്‌സീഡി നല്‍കാന്‍ കോര്‍പ്പറേഷന് ഒരു വര്‍ഷം 50 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഓരോ മാസവും 25 കോടി വേണം. ഇതിന് ഉടന്‍ തന്നെ സര്‍ക്കാര്‍ പരിഹാരം കാണും.നീലം കാറ്റ് നാശം വിതച്ചതിന്റെ പേരില്‍ വിപണയില്‍ വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ഇടപെടും. വിതരണം ചെയ്യാതെ റേഷന്‍ കാര്‍ഡുകള്‍ കെട്ടികിടക്കുന്നില്ല. എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഒരു ദിവസം കൊണ്ട് റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് തടസം നേരിട്ടിട്ടുണ്ടെങ്കില്‍ അടിയന്തിര പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എയര്‍ കേരള: സര്‍ക്കാര്‍ പ്രാഥമിക നടപടികളിലേക്ക്

തിരുവനന്‍തപുരം: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ കേരള ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഈമാസം തുടക്കംകുറിക്കും. പദ്ധതിയുടെ പ്രായോഗിക പഠന റിപ്പോര്‍ട്ട് അടുത്തമാസം പകുതിയോടെ ലഭിക്കാനിരിക്കെ, റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. അതിനുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുതീര്‍ക്കേണ്ട ഔദ്യോഗിക കത്തിടപാടുകളും കമ്പനിയെ സംബന്ധിച്ച അന്തിമ രൂപരേഖ തയാറാക്കലുമാണ് ഉടന്‍ ആരംഭിക്കുക. ഡിസംബറില്‍ കമ്പനി സംബന്ധിച്ചുള്ള അന്തിമ രൂപരേഖ തയാറാകും. സ്വകാര്യമേഖലയില്‍ എത്രത്തോളം ഓഹരിയുണ്ടെന്ന് ഇതോടെ വ്യക്തമാകും. കേന്ദ്ര വ്യോമയാന മന്ത്രാലയവുമായുള്ള സാങ്കേതിക പേപ്പര്‍ വര്‍ക്കുകള്‍ നവംബറില്‍ തന്നെ പൂര്‍ത്തിയാക്കും. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എം.ഡി വി.ജെ കുര്യന്റെ നേതൃത്വത്തിലുള്ള യംഗ് ആന്റ് ഏണസ്റ്റ് കമ്പനിയാണ് പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നത്. ഇവരുടെ റിപ്പോര്‍ട്ട് ഡിസംബറില്‍ തന്നെ സര്‍ക്കാറിലെത്തും. തുടര്‍ന്ന് മൂന്നു മാസംകൊണ്ട് വിമാനം പറന്നുയരുന്നവിധം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എയര്‍ കേരളക്ക് മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിന് വ്യാമയാന മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചത് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. ഇന്ത്യന്‍ വ്യോമയാന നിയമപ്രകാരം അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് പരിചയവും സ്വന്തമായി 20 വിമാനങ്ങളും ഉള്ള കമ്പനികള്‍ക്കാണ് അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക. ഇതില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഈമാസം തന്നെ സമര്‍പ്പിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ തന്നെ വിമാനക്കമ്പനി തുടങ്ങുന്നത് കണക്കിലെടുത്തും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചും അനുകൂല നടപടിയുണ്ടാകണമെന്ന് കേരളം ആവശ്യപ്പെടും. വിദേശമലയാളികള്‍ നേരിടുന്ന യാത്രാദുരിതത്തിന്റെ നിജസ്ഥിതി കേന്ദ്ര സര്‍ക്കാറിനെ രേഖാമൂലം അറിയിക്കാനും ഈ അവസരം വിനിയോഗിക്കും. കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ പ്രവാസി സംഘടനകളും പ്രവാസി വ്യവസായികളും സാധാരണക്കാരായ വിദേശമലയാളികളും സജീവമാണ്.